സ്ത്രീ-പുരുഷ സമത്വം പ്രകൃതി വിരുദ്ധമെന്ന് കാന്തപുരം

കോഴിക്കോട്: സ്ത്രീ പുരുഷ സമത്വമെന്ന ആശയം പ്രകൃതി വിരുദ്ധമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ഭര്‍ത്താവിനെയും മക്കളെയും പരിചരിച്ച് വീട്ടില്‍ കഴിയേണ്ടവളാണ് ഭാര്യയെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിന്‍റെ പ്രസ്താവന സ്വീകരിക്കപ്പെടേണ്ടതാണ്. സ്ത്രീയുടെ സാമൂഹ്യ ഇടപടലുകളുടെ നിയന്ത്രണമാണ് സ്ത്രീ പീഡനങ്ങള്‍ കുറയാന്‍ ചെയ്യേണ്ടതെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രമുഖ ദിനപത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ആര്‍എസ്എസ് തലവനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

മോഹന്‍ ഭഗവത് പറഞ്ഞ മുഴുവന്‍ കാര്യങ്ങളോടും യോജിപ്പില്ല. എന്നാല്‍ മാനഭംഗം പെരുകുന്ന കാലത്ത് പ്രശ്നപരിഹാരത്തിന് ആരുടേതായാലും നല്ല അഭിപ്രായങ്ങള്‍ സ്വീകരിക്കാവുന്നതാണ്. നമ്മുടെ സംസ്കാരത്തിന് ചേരാത്ത ജീവിത രീതികളാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അടിസ്ഥാന കാരണം. സ്ത്രീയും പുരുഷനും രണ്ടാണ്. അതുകൊണ്ടുതന്നെ സ്ത്രീ-പുരുഷ സമത്വമെന്നത് പ്രകൃതി വിരുദ്ധമായ ആശയമാണെന്നും കാന്തപുരം പറഞ്ഞു. ഫെമിനിസം എന്നത് പാശ്ചാത്യവത്കൃതമായ ഒരാശയമാണ്. ഫെമിനിസം നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല. ഞങ്ങളോട് വസ്ത്രത്തെക്കുറിച്ച് പറയേണ്ടെന്നും അവരോട് ഞങ്ങളെ അക്രമിക്കരുതെന്ന് പറയൂ എന്നാണ് ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തിയ പെണ്‍കുട്ടികള്‍ ഉയര്‍ത്തിപ്പിടിച്ച പ്ലക്കാര്‍ഡിലുള്ളത്. ‍ഞങ്ങള്‍ വീടിന്‍റെ വാതിലുകള്‍ തുറന്നിടും, പക്ഷേ മോഷണം തടയണം എന്ന് പറയുന്നത് പോലെയാണിതെന്നും കാന്തപുരം അബൂബക്കല്‍ മുസലിയാര്‍ അഭിമുഖത്തിലൂടെ പരിഹസിക്കുന്നു.

നിയമം മാത്രമല്ല മാറേണ്ടത്. സമീപനമാണ്. അറബ് നാടുകളിലെ സ്ത്രീകള്‍ക്ക് സാമൂഹിക ഇടപെടലുകളില്‍ നിയന്ത്രങ്ങളുള്ളതുകൊണ്ട് അവിടെ പീഡനങ്ങള്‍ കുറവാണ്. അവര്‍ക്ക് അവരുടേതായ സാംസ്കാരിക തനിമയുണ്ട്. അത് വിട്ട് കളിക്കില്ല. അതുകൊണ്ട് അവര്‍ ആക്രമിക്കപ്പെടുന്നില്ലെന്നും കാന്തപുരം പറയുന്നു. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ നാം കൊണ്ടുവരുന്ന പരിഷ്കാരങ്ങളൊന്നും രോഗത്തിനുള്ള ചികില്‍സയല്ലെന്നും കാന്തപുരം പറഞ്ഞു.

Add comment





Article Calendar

May 2013
Mon Tue Wed Thu Fri Sat Sun
29 30 1 2 3 4 5
6 7 8 9 10 11 12
13 14 15 16 17 18 19
20 21 22 23 24 25 26
27 28 29 30 31 1 2

ARCHIVED ARTICLES