പാലക്കാട്: തീവണ്ടി യാത്രക്കിടെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട്് മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട സൌമ്യയുടെ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ് തികയുന്നു. ഏറെ നാള്‍ കേരള സമൂഹം ചര്‍ച്ച ചെയ്ത ദുരന്തം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ് സൌമ്യയുടെ കുടംബം. റെയില്‍വേ നല്‍കാമെന്നേറ്റ നഷ്ടപരിഹാരം ഇതേവരെ സൌമ്യയുടെ ആശ്രിതര്‍ക്ക് നല്‍കിയിട്ടില്ല.
കൊച്ചിയിലെ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് ഷൊര്‍ണൂര്‍ കൊച്ചി പാസഞ്ചറില്‍ വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന സൌമ്യ എന്ന പെണ്‍കുട്ടി 2011 ഫെബ്രുവരി ഒന്നിനാണ് മൃഗീയമായി പീഡിപ്പിക്കപ്പെട്ടത്. പ്രാര്‍ത്ഥനകളെ കൂട്ടുപിടിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പ്രയത്നിച്ച് 6 ദിവസത്തിന് ശേഷം അവള്‍ മടങ്ങി.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ ദുരന്തത്തിന്റെ രണ്ടാമത്തെ ഓര്‍മ്മ ദിവസമാണിന്ന്. കൊടിയ പീഡനത്തിന് സൌമ്യയെ ഇരയാക്കിയ ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലുണ്ട്. എങ്കിലും നീതി കിട്ടിയിട്ടില്ല എന്ന് തന്നെയാണ് സൌമ്യയുടെ അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്.
ഇതിനൊപ്പം റെയില്‍വേ തുടരുന്ന അവഗണനയും ഈ കുടുംബത്തെ വേട്ടയാടുകയാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുക്കാതിരുന്ന റെയില്‍വേ ഒടുവില്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സൌമ്യയുടെ കുടംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധരായത്. 6 ശതമാനം പലിശയോടെ ഈ തുക കൈമാറാമെന്നായിരുന്നു റെയില്‍വേ ഏറ്റിരുന്നത്. ഇത് നല്‍കാന്‍ കോടതിയോടാവശ്യപ്പെട്ട സമയപരിധി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ചെങ്കിലും ഈ നിമിഷം വരെ സൌമ്യയുടെ ആശ്രിതര്‍ക്ക് റെയില്‍വേ പണം കൈമാറിയിട്ടില്ല.
Add comment
Article Calendar
May 2013 |

ARCHIVED ARTICLES
- ► 2013 (50)


Home